ഖത്തറും ചൈനയും തമ്മിൽ നിർണായക ചർച്ച; വിഷയം ഹോർമുസ് കടലിടുക്ക്, യുഎസിനെ കൈവിടുന്നോ?

ഖത്തറും ചൈനയും തമ്മിൽ നിർണായക ചർച്ച; വിഷയം ഹോർമുസ് കടലിടുക്ക്, യുഎസിനെ കൈവിടുന്നോ?
View on original source
Category: Politics
Share
Archive
Like
ബീജിങ്: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ചൈനയിലെയും ഖത്തറിലെയും ഉന്നത നയതന്ത്ര പ്രതിനിധികൾ ചൊവ്വാഴ്‌ച നിർണായക കൂടിക്കാഴ്‌ച നടത്തി. ഏതാണ്ട് അടച്ചുപൂട്ടപ്പെട്ട നിലയിലുള്ള ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിൽ പ്രധാനമായി ഉയർന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്മാൻ ബിൻ ജാസിം അൽ താനി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബീജിങിലാണ് കൂടിക്കാഴ്‌ച നടത്തിയത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ, പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവ ഇരുവരും ചർച്ച ചെയ്‌തതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. സമുദ്ര ഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുകയും മേഖലയിലെ സുസ്ഥിര സമാധാനത്തിന് വഴിയൊരുക്കുന്ന സമഗ്രമായ കരാറിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന പരിഹാരം കണ്ടെത്തുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ദോഹയുടെ പൂർണ പിന്തുണ അൽ താനി ആവർത്തിച്ചു. ഇതിന് പിന്നാലെ വാങ് യിയുമായി നടത്തിയ കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നുവെന്നും അൽ താനി പറഞ്ഞു. പരസ്‌പര താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്‌തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ വിലയിരുത്തുകയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. യുഎസും ഇറാനും തമ്മിലുള്ള മാസങ്ങളായി തുടരുന്ന യുദ്ധത്തിന് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി ഇരുവിഭാഗങ്ങളെയും ഒരുമിച്ച് ഇരുത്താനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തറും പാകിസ്‌ഥാനും പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനിടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന-ഖത്തർ തന്ത്രപ്രധാന പങ്കാളിത്തത്തിൽ വലിയ പുരോഗതി ഉണ്ടായതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു ഖത്തറിന്റെ ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് ചൈന ഉറച്ച പിന്തുണ നൽകുന്നതായി വാങ് യി അൽ താനിയോട് പറഞ്ഞു. ചൈനയുടെ അടിസ്ഥാന താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഖത്തർ തുടർന്നും ശക്തമായ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അൽ താനി ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ചൈന പിന്തുണ നൽകുന്നതായി ലി ചിയാങ് വ്യക്തമാക്കിയിരുന്നു. 1988ലാണ് ചൈനയും ഖത്തറും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചത്. സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം ഏകദേശം 24 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏകദേശം 30 ശതമാനം ഖത്തറാണ് വിതരണം ചെയ്യുന്നത്. എന്നാൽ അമേരിക്ക-ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള ഊർജ വിതരണത്തെ ബാധിച്ചിരിക്കുകയാണ്. മധ്യപൂർവദേശത്തുനിന്നുള്ള ഊർജ ഇറക്കുമതിയുടെ ഒരു ഭാഗം ചൈനയ്ക്കും ലഭിക്കുന്നത് ഈ പ്രധാന സമുദ്രപാതയിലൂടെയാണ്. അതിനാൽ ചൈനയ്ക്കും നിലവിലെ സ്ഥിതിഗതികൾ നിർണായകമാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ തടസ്സപ്പെടുകയാണെങ്കിൽ ആഗോള ഊർജ വിതരണത്തെയും ചൈന ഉൾപ്പെടെയുള്ള വലിയ ഇറക്കുമതി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഇതോടെ ശക്തമാകുന്നത്. അതിനിടെ ഖത്തർ-ചൈന ബന്ധത്തെ യുഎസ് കരുതലോടെയാണ് നോക്കി കാണുന്നത്. യുഎസിന്റെ നിർണായക സഖ്യ രാജ്യമായ ഖത്തർ ഹോർമുസ് വിഷയത്തിൽ ചൈനയോട് അടുക്കുന്നത് യുഎസ് ഗൗരവത്തോടെ തന്നെ കാണുമെന്ന് ഉറപ്പ്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.