ലണ്ടന്‍: ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാന്‍ഡാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുള്ള യുഎസിന്റെ ഭീഷണി വകവെക്കാതെയാണ് യുകെയുടെ നീക്കം.
അധിനിവേശ മേഖലകളില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനൊപ്പം അധിനിവേശവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മിലിബാന്‍ഡ് പ്രഖ്യാപിച്ചു. അധിനിവേശം വ്യാപിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന വ്യക്തികള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തും.
വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശം പൂര്‍ണമായും നിയമവിരുദ്ധമാണെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക നിലപാടെന്ന് മിലിബാന്‍ഡ് വ്യക്തമാക്കി. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ കുടിയേറ്റക്കാരുടെ നേതൃത്വത്തില്‍ 'വംശീയ ഉന്മൂലനം' നടക്കുന്നതായും അതിന് ഇസ്രയേല്‍ സര്‍ക്കാരിലെ ചിലരുടെ പരോക്ഷ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേല്‍ ജനതയോടല്ല, ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികളോടാണ് ബ്രിട്ടന്റെ എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.
അധിനിവേശ കേന്ദ്രങ്ങളിലെ നിര്‍മാണം, ധനസഹായം തുടങ്ങിയ സേവനങ്ങള്‍ക്കും സമഗ്ര ഉപരോധ സംവിധാനം കൊണ്ടുവരാനാണ് ബ്രിട്ടന്റെ തീരുമാനം. ഈ മേഖലകളിലെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവയുടെ ബ്രിട്ടനിലെ പരസ്യങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ഇത് നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം ഒമ്പത് മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ വ്യക്തമാക്കി. അതേസമയം, ഇസ്രായേലുമായുള്ള സാധാരണ വ്യാപാരബന്ധം തുടരുമെന്നും മിലിബാന്‍ഡ് വ്യക്തമാക്കി.
യുകെയുടെ നടപടിയെ ഇസ്രയേല്‍ അപലപിച്ചു. പിന്നാലെ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുമെന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു. യുഎസ് നേതൃത്വത്തിലുള്ള ഗാസ ഏകോപന ദൗത്യത്തില്‍ ബ്രിട്ടന്റെ പങ്കാളിത്തം അവസാനിപ്പിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.
(0)Comments